Monday, 12 November 2012

വാടക കളിക്കാരന്‍


ഖാലിദിന്റെ മൂന്ന്‍ പന്തില്‍ കൂടുതല്‍ എനിയ്ക് ഫേസ് ചെയ്യാന്‍ പറ്റിയിട്ടില്ല. മൂന്നാമത്തെ പന്തിനു ഔട്ടാകും.

ആഴ്ചയില്‍ ഒരു ദിവസത്തെ ക്രിക്കറ്റ്‌ കളി ആണ്. ഒന്നോ രണ്ടോ പ്രാവശ്യമേ കഷ്ടിച്ച് ബാറ്റ് ചെയ്യാന്‍ സാധിയ്ക്കൂ. അപ്പോഴേയ്ക്കും സമയം തീരും. ഖാലിദ്‌ കളിയ്ക്കാന്‍ കൂടിയതില്‍പിന്നെ നാലഞ്ച് ആഴ്ചകളായി ഇതാണ് അവസ്ഥ.

 ഗള്‍ഫിലെ വെള്ളിയാഴ്ചകളിലെ മധ്യാഹ്നങ്ങള്‍ ക്രിക്കറ്റിനുള്ളതാണ്. പത്തും പതിനഞ്ചും പേര്‍ രണ്ടു ടീമായി തിരിഞ്ഞു  പത്ത് ഓവര്‍ വീതം ഉള്ള ഒന്നോ രണ്ടോ ഗെയിം. രണ്ടു മണിക്കൂര്‍ കഷ്ടി. അപ്പോഴേയ്ക്കും തീരും സമയം. പണ്ട് സ്കൂള്‍ കാലത്ത്  വെള്ളിയാഴ്ചകളില്‍ വീണു കിട്ടിയിരുന്ന രണ്ടര മണിക്കൂര്‍ നീളമുള്ള ഇന്റര്‍വെല്ലുകളിലെ പോലെ ഒരു നേരം പോക്ക്.

 ആദ്യമൊക്കെ ഖാലിദിനോട് നീരസം തോന്നാതിരുന്നില്ല. ഹൈദരാബാദ്‌കാരനായ സുഹൃത്ത് ഷമീമിന്റെ സുഹൃത്ത്‌ ആണ് ഖാലിദ്‌. ഒമാനിലെ ഒരു പ്രമുഖ ക്ലബ്ബിന്റെ ഹോക്കി കളിക്കാരനാണ് ഖാലിദ്‌. പാകിസ്താനില്‍ നിന്നും കളിയ്ക്കാന്‍ കൊണ്ട് വന്നിരിക്കുകയാണ്. വാടകക്ക് . നന്നായി ക്രിക്കറ്റും കളിയ്ക്കും. പതുക്കെ പരിചയപ്പെട്ടു. സുഹൃത്തായി. പിന്നീട് ഖാലിദ്‌ എന്ന ക്രിക്കറ്റ്‌ കളിക്കാരനോട്  ബഹുമാനവും തോന്നി.

 ഒമാനിലെയ്കു വരുന്നതിനു മുന്‍പ് ആള്‍ പാകിസ്ഥാന്‍ ദേശീയ ക്രിക്കറ്റ്‌ ടീമിലെ സലിം മാലിക്കിനെപ്പോലുള്ള അന്താരാഷ്ട്ര താരങ്ങള്‍ക്ക് പ്രാക്ടീസിനു പന്ത് എറിഞ്ഞു കൊടുക്കുമായിരുന്നു. ടെലിവിഷനില്‍ കളി കണ്ടു പഠിച്ച എനിക്ക് ഖാലിദിന്റെ  മൂന്നു ബോള്‍ എങ്കിലും ഫേസ് ചെയ്യാന്‍ സാധിയ്കുന്നത് അപ്പോള്‍ വലിയ കാര്യം ആയി തോന്നി. മൂന്നാമത്തെ ബോളില്‍ ഔട്ട്‌ ആകുന്നതില്‍ ചെറിയൊരു ഗമയും തോന്നാതിരുന്നില്ല, ക്രിക്കറ്റ്‌ കളിക്കാത്ത സുഹൃത്തുക്കള്‍ക്കിടയില്‍ പ്രത്യേകിച്ചും.

 ഖാലിദ്‌ നാല് മക്കളുടെ പിതാവാണ്. വയസു 38 ആകുന്നു.  ഒമാനില്‍ വന്നിട്ട് വര്‍ഷം ഏഴ് ആയി. തുടര്‍ച്ചയായി ഒരേ ക്ലബിനു വേണ്ടി കളിക്കുന്നു. ഒമാന്‍ നാഷണല്‍ ടൂര്‍ണമെന്റികളില്‍ പലപ്പോഴും ഖാലിദിന്റെ ക്ലബിന് ആയിരുന്നു നേട്ടങ്ങള്‍. സംശയം ഇല്ല, വടകകളിക്കാരന്റെ മികവ് കൊണ്ട് തന്നെ. പക്ഷെ ഖാലിദ്‌ സന്തോഷവാനല്ല.

 ക്ലബ്ബിനോട് ചേര്‍ന്ന കഫെറ്റീരിയയിലാണ് കളിക്ക് ശേഷം സംഘം ചേരുക. എല്ലാവര്‍ക്കും ഓരോ സുലൈമാനി. ഓള്‍ഡ്‌ മങ്ക് റമ്മിന്റെ നിറമുള്ള, ഉയരം കുറഞ്ഞു വാവട്ടം കൂടിയ ചില്ലുഗ്ലാസ്സിലാണ് അന്നൊക്കെ സുലൈമാനി കിട്ടുക. കട്ടന്‍ ചായയുടെ നിറം കൂടി ആകുമ്പോള്‍ ഗ്ലാസ്സിന് അതിന്റെ  അസ്തിത്വം നഷ്ടപ്പെടും. ഇന്ന് അങ്ങനെത്തെ ഗ്ലാസ്സുകള്‍ കഫെറ്റീരിയകളില്‍ കാണാറില്ല.

സുലൈമാനിയുടെ അത്തരം സായാഹ്നങ്ങളില്‍ ഖാലിദ്‌ മനസ്സ് തുറക്കും.

തന്റേത്  “പ്രൊഫെഷണല്‍  ഗ്രോത്ത്‌” ഇല്ലാത്ത ജോലിയാണ് എന്നാണ് ഖാലിദിന്റെ പരാതി.

 അതില്‍ ശരിയുണ്ട് താനും. വയസ്സു മൂത്ത കളിക്കാരനെ ആര്‍ക്കു വേണം, വാടകക്ക് പ്രത്യേകിച്ചും. എല്ലാ ജോലിയിലും പ്രായം കൂടുമ്പോള്‍ “എക്സ്പീരിയന്‍സ്” കൂടും. പക്ഷെ കളി എന്ന ജോലിയിലെ എക്സ്പീരിയന്‍സിനെ  പ്രായം കുറച്ചുകളയും.

 ക്ലബ്‌ എന്നുവേണമെങ്കിലും ഖാലിദിനെ പിരിച്ചു വിടാം. പിന്നെ എന്ത് ചെയ്യും? ഏതെങ്കിലും ടീം കോച്ച് ആയി വിളിക്കാനും സാദ്ധ്യതയില്ല. വാങ്ങാന്‍ പണമുള്ള ഗള്‍ഫ്‌ നാടുകള്‍ക്ക് കോച്ചിനെ കോച്ചായി തന്നെ കിട്ടും. മൂത്ത കളിക്കാരനെ ആര്‍ക്കു വേണം. ക്രിക്കറ്റില്‍ ആയിരുന്നുവെങ്കില്‍ സാദ്ധ്യതകള്‍ ഒരുപാടുണ്ട്.

എന്തെങ്കിലും വഴി അപ്പോള്‍ തെളിയും എന്ന് പറഞ്ഞു ഖാലിദിനെ ആശ്വസിപ്പിക്കാറാണ് പതിവ്.

കടുത്ത യാഥാസ്തിക പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുമാണ് ഖാലിദ്‌ വിവാഹം കഴിച്ചിരിക്കുന്നത്. അന്നും ഇന്നും വികസനം ചെന്നെത്താത്ത പാകിസ്താനിലെ ഏതോ ഒരു കുഗ്രാമത്തിലാണ് ഭാര്യ വീട്. ഖാലിദും തനി ഗ്രാമീണന്‍ തന്നെ. ഒരിക്കല്‍, സ്വകാര്യതകള്‍ പങ്കു വക്കുമ്പോഴാണ് ഖാലിദ്‌ അത് പറഞ്ഞത്. താന്‍ ഇന്നുവരെയും  ഒരു സ്ത്രീയുടെ നഗ്നത കണ്ടിട്ടില്ലന്ന്. നാല് മക്കളുടെ പിതാവായത് പിന്നെ എങ്ങിനെയെന്ന് ഷമീം ചോദിച്ചതിനു ഖാലിദിന്റെ മറുപടി നിഷ്കളങ്കമായ ഒരു ചിരി ആയിരുന്നു.

ഒരു കുഗ്രാമം മുഴുവന്‍ രാത്രിയുടെ കൂരിരുട്ടു കൊണ്ട് നിശബ്ദദ പൊതിഞ്ഞു നില്‍ക്കുമ്പോള്‍,.................... ഛെ...മോശം. ഖാലിദ്‌ തന്റെ സുഹൃത്ത്‌ ആണ്. അങ്ങിനെ ചിന്തിച്ചു കൂടാ.

അടുത്ത അവധിക്കു നാട്ടില്‍ പോയ ഖാലിദിനെ പിന്നെ കണ്ടിട്ടില്ല, ഈ പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷവും.